കോട്ടയം: തലയോലപ്പറമ്പിൽ പാർക്ക് ചെയ്തിരുന്ന എൽപിജി സിലിണ്ടർ കയറ്റിയ ലോറിയിലെ സിലണ്ടറിനു യുവാവ് തീ കൊളുത്തി. ജീവനൊടുക്കാനായിരുന്നു യുവാവിന്‍റെ ശ്രമമെന്നു കരുതുന്നു. യുവാവിനെ പോലീസ് പിടികൂടി. കടപ്ലാമറ്റം സ്വദേശിയെയാണ് തലയോലപ്പറമ്പ് പോലീസ് കസ്റ്റഡിയിലെടുത്തത്. മാനസിക ദൗർബല്യമുള്ള ആളാണോ യുവാവ് എന്നു പോലീസ് സംശയിക്കുന്നുണ്ട്.
വെള്ളിയാഴ്ച രാത്രി 12.30 ഓടെ തലയോലപ്പറമ്പ് വെട്ടിക്കാട്ട്മുക്ക് ജംഗ്ഷന് സമീപമായിരുന്നു സംഭവം. എറണാകുളത്തുനിന്നു ഗ്യാസ് സിലിണ്ടറുമായി എത്തിയ ലോറിയുടെ ഡ്രൈവർ വെട്ടിക്കാട്ട്മുക്ക് സ്വദേശിയായതിനാൽ ലോറി സ്ഥിരമായി ജംഗ്ഷനിലാണ് പാർക്ക് ചെയ്തിരുന്നത്.
ലോറിയുടെ മുകളിൽ കയറിയ യുവാവ് ഇന്ധനം നിറച്ചിരുന്ന ഒരു ഗ്യാസ് സിലിണ്ടർ പൊട്ടിച്ചു തീകൊളുത്തി ജീവനൊടുക്കാൻ ശ്രമം നടത്തുകയായിരുന്നു. ആ സമയം കാറിലെത്തിയ ആൾ തീപടരുന്നത് സമീപത്തെ വീട്ടുകാരെ അറിയിച്ചു. വീട്ടുകാർ ഉടൻ പോലീസിലും വൈക്കം ഫയർഫോഴ്സിലും വിവരം അറിയിക്കുകയായിരുന്നു.
ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. മറ്റ് സിലിണ്ടറുകൾക്കു തീപിടിക്കാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.